2016 ജനുവരി 11, തിങ്കളാഴ്‌ച

വിലക്കപ്പെട്ട രാത്രി

അന്ന് അവരുടെ ആദ്യരാത്രിയായിരുന്നു. വളരെ സാധാരണ ഗതിയിൽ നടന്ന ഒരു വിവാഹമായിരുന്നു അവരുടേത്. പെണ്ണുകാണലും, മനസമ്മതവും, വിവാഹവും മുറപോലെ തീർത്താണ് അവർ ആ രാത്രിയിൽ ഒരുമിച്ചായത്. എന്നോ തുടങ്ങിയ ചില ആചാരങ്ങളുടെ പൂർത്തികരണമെന്നോണം അവൾ ഒരു ഗ്ലാസ് പാലുമായി എത്തിയപ്പോൾ, അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു. സ്വയം നശിച്ചില്ലാതാകാൻ പുറപ്പെട്ട ഒരു ചാവേറിന്റെ മുഖമായിരുന്നു അയാൾക്കപ്പോൾ. അവളുടെ മുഖം നിർവികാരമായിക്കിടക്കുന്ന ഒരു സമുദ്രത്തെയോർമ്മിപ്പിച്ചു.
            "നിനക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ല." അതായിരുന്നു അയാൾ അവളോടു പറഞ്ഞ ആദ്യത്തെ വാചകം അവൾ അതേ സമുദ്രഭാവത്തോടെ മുഖമുയർത്തി അയാളെ നോക്കിയപ്പോൾ, അർത്ഥശങ്കയ്ക്കിടവരാത്തവണ്ണം നിസ്സഹായതയോടെ അയാൾ മുഖം കുനിച്ചു.
       " പാല് കുടിക്കുന്നില്ലേ?" അവൾ പാൽഗ്ലാസ് അയാൾക്കു നേരെ നീട്ടി. ആ സമുദ്രത്തിന്റെ അർത്ഥമറിയാതെ അയാൾ പൊന്തിക്കിടക്കാനുള്ള പിടിവള്ളിക്കായി തിരഞ്ഞുകൊണ്ടിരുന്നു. പകുതി പാൽ അവൾ കുടിക്കുന്നതു കണ്ട് അയാൾ ദൈവത്തിന് നന്ദി പറഞ്ഞു. തനിക്ക് മാപ്പു നൽക്കപ്പെട്ടിരിക്കുന്നതായും, അവൾ തന്നെ സ്നേഹിക്കുന്നതായും അയാൾക്ക് തോന്നി. ആരാധനയോടെ അയാൾ തന്റെ ഭാര്യയെ നോക്കി നിന്നു. കിടക്കയിലേക്കു പ്രവേശിച്ചപ്പോൾ അയാളവളുടെ കൈകളിൽ ചുംബിച്ചു. ആ സമുദ്രം വളരെയധികം ശാന്തമായി കാണപ്പെട്ടു.
          വിചാരങ്ങൾ വികാരങ്ങൾക്ക് വഴിമാറിയപ്പോൾ അയാള വളെ തന്റെ ആലിംഗനത്തിൽ ബന്ധനസ്ഥയാക്കി. സമുദ്രത്തിൽ ചുഴികൾ രൂപപ്പെടുന്നത് അയാൾക്ക് മനസ്സിലാക്കുവാൻ ആ മുറിയിലെ അരണ്ട വെളിച്ചം അപര്യാപ്തമായിരുന്നു.
    " അരുത് " ആശ്ചര്യപ്പെട്ടു നിന്ന അയാളുടെ കയ്യെടുത്ത് തന്റെ ഉദരത്തിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു. "നിങ്ങൾ ഒരച്ഛനാകാൻ പോകുന്നു" സമുദ്രം അപ്പോഴും ശാന്തമായിരുന്നു.

2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തീ-പട്ടികൾ


തീ തിന്ന കുട്ടികൾ കറുത്തതായിരുന്നു.
തീ വച്ച പട്ടികൾ വെളുത്തതും.
അത് നോക്കി നിന്നവരിൽ
കറുപ്പും വെളുപ്പും ഉണ്ടായിരുന്നു.
തീയിനിയും കെടുത്തിയിട്ടില്ലവർ,
കത്തിക്കാനുണ്ട് ഇനിയുമൊരുപാട്.

തീ കത്തുന്നത് അകലെയാണെന്നോർത്തു,
നാമിനിയും നോക്കിനില്ക്കും.
മനുഷ്യനെക്കാൾ പട്ടിക്കു വിലയുണ്ടെന്ന് പറഞ്ഞത്,
നിന്‍റെ അടുത്തുനിന്നാണ്.
ഒരേയൊരു കാറ്റിൽ ആ തീ ഇവിടെയും എത്തും.

അന്ന് അവർ കണക്കെടുക്കും,
എന്റെയും നിന്റെയും കുട്ടികളുടെ നിറം.
ഇവിടെയും തീ തിന്നുന്ന കുട്ടികൾ ഉണ്ടാകും.
തീ വെക്കാൻ പട്ടികളും.

തീ-പട്ടികളുടെ വന്ധ്യം കരിക്കുക...
ഇനിയും തീ-പട്ടികൾ ഉണ്ടാവാതിരിക്കട്ടെ....
നമ്മുടെ കുട്ടികളെ തീ തിന്നാതിരിക്കട്ടെ.......

2015 മേയ് 16, ശനിയാഴ്‌ച

രഹസ്യം

നിനക്ക് മുന്നില് ഞാനും
എനിക്ക് മുന്നില് നീയും
നഗ്നരായി...
രണ്ടു ഹൃദയങ്ങളും മലർക്കെ തുറന്നു..
നമുക്കിടയിൽ ഒളിച്ചുവെക്കുവാൻ
ഒന്നും ബാക്കിയുണ്ടായിരുന്നില്ല....
നമ്മുടെ പ്രണയമൊഴിച്ച്.....

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

മൂത്രക്കല


മുനയുള്ള ഒരു കല്ല്‌,
അല്ലെങ്കിൽ നല്ല പച്ചയുള്ള ഒരു ചെടിയുടെ ഇല,
അല്ലെങ്കിൽ ഒരു ഇഷ്ടിക കഷണം ,
അതുമല്ലെങ്കിൽ ഒരു കോമ്പസ്.....

ഉപകരണം ഏതായാലും
മാധ്യമം ചുവരാണ്. 
വെള്ള കുമ്മായം പൂശിയ ,
അല്ലെങ്കിൽ മഞ്ഞ ഡിസ്റ്റംമ്പറോ ,
പെയിന്റൊ അടിച്ച ,
പോളിഞ്ഞിളകുന്ന  ഒരു ചുമർ ...

ഒരു കൈകൊണ്ട് മൂക്കുപൊത്തി,
മറുകയ്യാൽ നടത്തുന്ന ,
വളരെ ശ്രമകരമായ സൃഷ്ടി .....

അവൻ + അവൾ 
പിന്നെ ഒരു ഹൃദയചിഹ്നം ,
കുറച്ച് അശ്ലീലം ,
ക... മ... പു... ശബ്ദതാരാവലിയിലില്ലാത്ത ചില പദങ്ങൾ ....
ഫോണ്‍ നമ്പരുകൾ ...
പേരുകൾ ,
വിപ്ലവചിന്തകൾ ,
കവിതാശകലങ്ങൾ ,
ഗുഹാകാലഘട്ടത്തെ അനുസ്മരിപ്പിക്കുംവിധമുള്ള ചിത്രപ്പണികൾ .......

എത്രയൊക്കെ മായ്ച്ചുകളഞ്ഞാലും ,
വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന 
വികലസൃഷ്ടികൾ .......

ബസ്സ്സ്റ്റാന്റുകൾ ,
ട്രെയിനുകൾ ,
സ്കൂൾ, കോളേജ് ,
സിനിമാകൊട്ടക ,
ആളൊഴിഞ്ഞ ഗലികൾ ....

വെറുതെ വിട്ടൂടെ 
നമ്മുടെ മൂത്രപ്പുരകളെ ...?
അതോ ഇനി ,
മൂത്രവും കലയുമായി വല്ല ബന്ധവുമുണ്ടോ......?

2014 ജൂലൈ 15, ചൊവ്വാഴ്ച

ഉന്നം തെറ്റിയ പടയാളി

മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ അവസാനത്തെ പേജിൽ,
ഒരു പടയാളിയുണ്ടായിരുന്നു.
കാഴ്ചയ്ക്ക് ഭേദപ്പെട്ട സൗന്ദര്യമുള്ള ,
ഒരുപാട് കഴിവുകളുള്ള ഒരു നല്ല പടയാളി.

പടയാളിയുടെ ലക്ഷ്യങ്ങൾ വളരെ വലുതായിരുന്നു.
എന്നാൽ, അവയെല്ലാം പലയിടത്തായി ചിന്നിച്ചിതറിക്കിടക്കുകയായിരുന്നു.

 മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
മുപ്പത്തിഒമ്പതാമത്തെ  പേജിൽ,
ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു.
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ,
പടയാളിക്കു ഏറെ  ഇഷ്ട്ടമുള്ള ഒരു പെണ്‍കുട്ടി.

പുസ്തകാവസാനം ഈറനണിയുന്ന,
വായനക്കാരൻറെ കണ്ണിലൂടെ,
പടയാളി അവളെ അറിഞ്ഞിരുന്നു.

അവൾക്കുവേണ്ടി പടയാളി ഒരു പ്രണയാസ്ത്രമെടുത്തു  കുലച്ചു.

മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
ആദ്യത്തെയും അവസാനത്തെയും രണ്ടു പേജുകൾ,
ചേർത്ത് പൊതിഞ്ഞ്,
സ്റ്റാപ്ലെർ അടിക്കപ്പെട്ടു.....

2013 നവംബർ 8, വെള്ളിയാഴ്‌ച

വല്ലാത്ത ധൈര്യം തന്നെ അനക്ക് ......


ഒരു മരത്തിലങ്ങ് തൂങ്ങിയാടിയാലോ എന്ന് തോന്നാറുണ്ട് ചിലപ്പോൾ ,

കണ്ണ് തുറിക്കുന്നതും നാക്ക്  ചാടുന്നതുമോര്ത്തു 
എനിക്കുതന്നെ പേടിയാണ് ....


എന്നാപ്പിന്നെ തലവെക്കാമെന്നു വിചാരിച്ചു....
തീവണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും ഞാനോടി.....

കുരുടാൻ പഴത്തിൽ വച്ചുതിന്നാനും , 
കടലിൽ  ചാടാനും , മണ്ണെണ്ണയിൽ കുളിക്കാനും നിർദേശങ്ങൾ കിട്ടി..

ആത്മഹത്യക്കാരെ സമ്മതിക്കണം...
ഇതിലേതായാലും നമ്മളുതന്നെ ചെയ്യണ്ടേ......

2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

ഗത്സെമെനി


എനിക്കുനല്‍കാന്‍ നിന്‍കയ്യില്‍ 
സമയമില്ലെന്നാകിലുമൊട്ടും-
വ്യഥകൂടാതെയിരിപ്പൂ ഞാനീമലയില്‍, 
രാവിതുപുലരുവോളവും