2016 മാർച്ച് 7, തിങ്കളാഴ്‌ച

കാക്കയും കിണറും

ഇരന്നു കിട്ടിയ ചോറിൽ കാഷ്ഠിച്ച കാക്ക,
കല്ലേറുകൊണ്ട് കിണറ്റിലേക്കു താഴ്ന്നു.
മൂന്നാം പ്രാവശ്യം പൊങ്ങിയപ്പോൾ,
അത് ഒരു തവളയെ പിടിച്ചു തിന്നു.
മറ്റു തവളകൾ ഒന്നിച്ചലറിയപ്പോൾ,
ചത്തുപൊന്തിയ കാക്കയ്ക്കു മേൽ,
ബ്ലീച്ചിങ്ങ് പൗഡർ വീണു.

ചത്ത കാക്കയുടെ വയറ്റിലെ മുട്ട വിരിഞ്ഞ് പുറത്തു വന്ന കാക്ക,
പ്രതികാരമെന്നോണം മറ്റു തവളകളെ തിന്നു തീർത്തു...
ഒറ്റയ്ക്കായ മുതുക്കൻ തവള,
ഹോമകുണ്ഡത്തിൽ ചാടി ജീവനൊടുക്കി.
അഗ്നിയടങ്ങിയപ്പോൾ......
കിണറ്റിലെ വെള്ളം വറ്റിപ്പോയിരുന്നു.....

image from wallpaperscraft.com

2016 ജനുവരി 31, ഞായറാഴ്‌ച

മയിലാസനം

രാവിലെ നേരത്തേ എഴുന്നേൽക്കുകയാണെങ്കിൽ നടേലകത്തെ ജനൽ പതുക്കെതുറന്നു നോക്കിയാൽ കാണാം അപ്പന്റെ കസർത്തുകൾ. ലുങ്കി മടക്കി രണ്ടറ്റവും കാലുകൾക്കിടയിലൂടെ എടുത്ത് പുറകിൽകുത്തി, അപ്പൻ ഒരു കളിരിക്കാരനാകും. എനിക്കും ഭയങ്കര അഭിമാനമായിരുന്നു. വല്യ ഗമയിൽ നെഞ്ചും തള്ളിച്ചു നിന്ന് കൂട്ടുകാരോടൊക്കെ ഞാൻ പറയും, "ന്റപ്പൻ കളര്യാട്ടാ".

        പാക്കിസ്ഥാൻ കൊച്ചപ്പൻ എന്ന് നാട്ടുകാര് വിളിച്ചിരുന്ന ഒരപ്പാപ്പനുണ്ടായിരുന്നു നാട്ടിൽ. സീസിയപ്പാപ്പൻ എന്ന് ഞങ്ങൾ കുട്ടികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സി.സി.കൊച്ചപ്പൻ. പുള്ളി പഴയ നക്സലാണെന്നൊക്കെയാണ് കേട്ടുകേൾവി. അമ്മേം വല്ല്യമ്മേമൊക്കെ കണ്ടിട്ടുണ്ടത്രേ മൂപ്പരുടെ ഭീകരങ്ങളായ അഭ്യാസങ്ങൾ. ന്റെ പാഞ്ചിവെല്ല്യപ്പനേം, പിന്നെ എന്റെ അപ്പനടക്കമുള്ള കുറേ യുവാക്കളേം അഭ്യാസം പഠിപ്പിച്ചത് മൂപ്പരാണെന്നു കേട്ടപ്പോൾ ആ ഉയരം കുറഞ്ഞ വെളുത്ത കൊമ്പൻ മീശയുള്ള മനുഷ്യനെ വളരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത്. ശിഷ്യൻമാരെ ഉലക്കമേൽ കയറ്റിനിർത്തുന്നതും, മണ്ണെണ്ണ കുടിച്ചിട്ട് വായിൽക്കൂടി തീയൂതുന്നതുമൊക്കെ കേട്ടാൽ ഏതു കുട്ടിയാണ് അത്ഭുതപ്പെടാതിരിക്കുക?

         അങ്ങനെയുള്ള സീസിയപ്പാപ്പന്റെ ശിഷ്യനും സർവ്വോപരി എന്റെ അപ്പനുമായ സി.ഡി. ഔസേപ്പാണ് ഉമ്മറത്തു കിടന്ന് കസർത്തുകാണിക്കുന്നത്.. ഞാനതു ശ്വാസം പിടിച്ചിരുന്ന് കാണാറുണ്ട്. ശബ്ദമുണ്ടാക്കിയാൽ അപ്പൻ ശീർഷാസനത്തീന്നെങ്ങാനും താഴെ വീണാലോന്ന് പേടിച്ചാണ് ശ്വാസം വിടാതെയുള്ള ഈ ഇരിപ്പ്. സൂര്യനമസ്കാരം, ശീർഷാസനം അങ്ങനെ ചിലതൊക്കെ ഞാനും പഠിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് തലകുത്തി നിക്കാൻ തലയിണയും ചുമരിന്റെ മൂലയും വേണമെന്ന വ്യത്യാസം മാത്രം. മറ്റു പലരേയും പോലെ ശവാസനമാണ് എന്റെയും ഇഷ്ടപ്പെട്ട ഐറ്റം.

         എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് മയിലാസനം ആയിരുന്നു.രണ്ടു കൈമുട്ടുകളും നെഞ്ചിലൂന്നി ഭൂമിക്കു സമാന്തരമായി കാലുകളും കഴുത്തും ഉയർത്തിപ്പിടിച്ച് മിനുട്ടുകളോളം അനങ്ങാതെ നിൽക്കുന്ന അപ്പനെക്കണ്ടാൽ ശരിക്കും ഒരു മയില് നിക്കണ പോല്യാ തോന്നാ. ഞാനും അങ്ങനെ നിൽക്കാൻ പല തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും ദയനീയമായ പരാജയമായിരുന്നു ഫലം.

        അങ്ങനെ ഒരു ദിവസം വെളുപ്പാൻ കാലത്ത് അപ്പന്റെ അഭ്യാസങ്ങൾ തകൃതിയായി ഉമ്മറത്തു നടക്കുകയാണ്. ഞാനെഴുന്നേൽക്കാൻ ഇത്തിരി വൈകി. അന്നു നേരത്തേ എഴുന്നേറ്റത് അനിയനായിരുന്നു.മൂപ്പരു കണ്ണും തിരുമ്മി ഉമ്മറത്തു വന്നപ്പോൾ അപ്പന്റെ ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു കണ്ടത്. തികഞ്ഞ ഏകാഗ്രതയോടെ മയിലാസനത്തിൽ നിൽക്കുന്ന അപ്പനുണ്ടോ അവന്റെ മനസ്സിൽ മിന്നിമറഞ്ഞ വികാരങ്ങൾ കാണുന്നു? ഞങ്ങളെ രണ്ടു പേരേയും പുറത്തിരുത്തി സ്ഥിരം ആനകളിക്കുന്ന അപ്പൻ പുതിയ കളിയും കണ്ടു പിടിച്ച് വന്നിരിക്ക്യാന്നായിരുന്നു നിഷ്കളങ്കനായ ആ പുത്രൻ കരുതിയത്...

      ഞാൻ എഴുന്നേൽക്കുന്ന നേത്തായിരുന്നു അപ്പനെ ആശുപത്രീന്ന് കൊണ്ടുവന്നത്. ആദ്യം കണ്ടത് കൈയ്യിലെ പട്ടീസാണ്.പിന്നെ അടുത്ത വന്നപ്പോ താടീമ്മേം ഉണ്ടായിരുന്നു ഒരു കെട്ട് വേറെ. കാര്യമറിയാതെ ഞാൻ പതുക്കെ അമ്മയോടു ചോദിച്ചു, എന്താണ്ടായേ?
      ആക്രൂരകൃത്യം നടപ്പിലാക്കിയ അനിയനെ തറപ്പിച്ചു നോക്കിക്കൊണ്ട് അമ്മ പറഞ്ഞു, "അവൻ പോയിട്ട് മയിലിന്റെ പൊറത്ത് കേറീതാ... താടീമ്മെ മൂന്ന് സ്റ്റിച്ച്, കയ്യിന്റെ കൊഴയൊന്നു തെറ്റി, ചെറ്യേ ചിന്നലും "...

          ഒരു വളിച്ച ചിരിയും തേച്ചു പിടിപ്പിച്ചുനിൽക്കുന്ന പുത്രനെ നോക്കിക്കൊണ്ട് കളരിയാശാൻ നിശബ്ദമായി ഒരു പ്രതിജ്ഞയെടുക്കുകയായിരുന്നു അപ്പോൾ....... "നീയൊന്നും ഈ ജില്ലയിലുള്ളപ്പോൾ ഞാനിനി ഒരാസനവും കാണിക്കില്ലെടാ പുല്ലുകളേ......"

2016 ജനുവരി 11, തിങ്കളാഴ്‌ച

വിലക്കപ്പെട്ട രാത്രി

അന്ന് അവരുടെ ആദ്യരാത്രിയായിരുന്നു. വളരെ സാധാരണ ഗതിയിൽ നടന്ന ഒരു വിവാഹമായിരുന്നു അവരുടേത്. പെണ്ണുകാണലും, മനസമ്മതവും, വിവാഹവും മുറപോലെ തീർത്താണ് അവർ ആ രാത്രിയിൽ ഒരുമിച്ചായത്. എന്നോ തുടങ്ങിയ ചില ആചാരങ്ങളുടെ പൂർത്തികരണമെന്നോണം അവൾ ഒരു ഗ്ലാസ് പാലുമായി എത്തിയപ്പോൾ, അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു. സ്വയം നശിച്ചില്ലാതാകാൻ പുറപ്പെട്ട ഒരു ചാവേറിന്റെ മുഖമായിരുന്നു അയാൾക്കപ്പോൾ. അവളുടെ മുഖം നിർവികാരമായിക്കിടക്കുന്ന ഒരു സമുദ്രത്തെയോർമ്മിപ്പിച്ചു.
            "നിനക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ല." അതായിരുന്നു അയാൾ അവളോടു പറഞ്ഞ ആദ്യത്തെ വാചകം അവൾ അതേ സമുദ്രഭാവത്തോടെ മുഖമുയർത്തി അയാളെ നോക്കിയപ്പോൾ, അർത്ഥശങ്കയ്ക്കിടവരാത്തവണ്ണം നിസ്സഹായതയോടെ അയാൾ മുഖം കുനിച്ചു.
       " പാല് കുടിക്കുന്നില്ലേ?" അവൾ പാൽഗ്ലാസ് അയാൾക്കു നേരെ നീട്ടി. ആ സമുദ്രത്തിന്റെ അർത്ഥമറിയാതെ അയാൾ പൊന്തിക്കിടക്കാനുള്ള പിടിവള്ളിക്കായി തിരഞ്ഞുകൊണ്ടിരുന്നു. പകുതി പാൽ അവൾ കുടിക്കുന്നതു കണ്ട് അയാൾ ദൈവത്തിന് നന്ദി പറഞ്ഞു. തനിക്ക് മാപ്പു നൽക്കപ്പെട്ടിരിക്കുന്നതായും, അവൾ തന്നെ സ്നേഹിക്കുന്നതായും അയാൾക്ക് തോന്നി. ആരാധനയോടെ അയാൾ തന്റെ ഭാര്യയെ നോക്കി നിന്നു. കിടക്കയിലേക്കു പ്രവേശിച്ചപ്പോൾ അയാളവളുടെ കൈകളിൽ ചുംബിച്ചു. ആ സമുദ്രം വളരെയധികം ശാന്തമായി കാണപ്പെട്ടു.
          വിചാരങ്ങൾ വികാരങ്ങൾക്ക് വഴിമാറിയപ്പോൾ അയാള വളെ തന്റെ ആലിംഗനത്തിൽ ബന്ധനസ്ഥയാക്കി. സമുദ്രത്തിൽ ചുഴികൾ രൂപപ്പെടുന്നത് അയാൾക്ക് മനസ്സിലാക്കുവാൻ ആ മുറിയിലെ അരണ്ട വെളിച്ചം അപര്യാപ്തമായിരുന്നു.
    " അരുത് " ആശ്ചര്യപ്പെട്ടു നിന്ന അയാളുടെ കയ്യെടുത്ത് തന്റെ ഉദരത്തിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു. "നിങ്ങൾ ഒരച്ഛനാകാൻ പോകുന്നു" സമുദ്രം അപ്പോഴും ശാന്തമായിരുന്നു.

2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തീ-പട്ടികൾ


തീ തിന്ന കുട്ടികൾ കറുത്തതായിരുന്നു.
തീ വച്ച പട്ടികൾ വെളുത്തതും.
അത് നോക്കി നിന്നവരിൽ
കറുപ്പും വെളുപ്പും ഉണ്ടായിരുന്നു.
തീയിനിയും കെടുത്തിയിട്ടില്ലവർ,
കത്തിക്കാനുണ്ട് ഇനിയുമൊരുപാട്.

തീ കത്തുന്നത് അകലെയാണെന്നോർത്തു,
നാമിനിയും നോക്കിനില്ക്കും.
മനുഷ്യനെക്കാൾ പട്ടിക്കു വിലയുണ്ടെന്ന് പറഞ്ഞത്,
നിന്‍റെ അടുത്തുനിന്നാണ്.
ഒരേയൊരു കാറ്റിൽ ആ തീ ഇവിടെയും എത്തും.

അന്ന് അവർ കണക്കെടുക്കും,
എന്റെയും നിന്റെയും കുട്ടികളുടെ നിറം.
ഇവിടെയും തീ തിന്നുന്ന കുട്ടികൾ ഉണ്ടാകും.
തീ വെക്കാൻ പട്ടികളും.

തീ-പട്ടികളുടെ വന്ധ്യം കരിക്കുക...
ഇനിയും തീ-പട്ടികൾ ഉണ്ടാവാതിരിക്കട്ടെ....
നമ്മുടെ കുട്ടികളെ തീ തിന്നാതിരിക്കട്ടെ.......

2015 മേയ് 16, ശനിയാഴ്‌ച

രഹസ്യം

നിനക്ക് മുന്നില് ഞാനും
എനിക്ക് മുന്നില് നീയും
നഗ്നരായി...
രണ്ടു ഹൃദയങ്ങളും മലർക്കെ തുറന്നു..
നമുക്കിടയിൽ ഒളിച്ചുവെക്കുവാൻ
ഒന്നും ബാക്കിയുണ്ടായിരുന്നില്ല....
നമ്മുടെ പ്രണയമൊഴിച്ച്.....

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

മൂത്രക്കല


മുനയുള്ള ഒരു കല്ല്‌,
അല്ലെങ്കിൽ നല്ല പച്ചയുള്ള ഒരു ചെടിയുടെ ഇല,
അല്ലെങ്കിൽ ഒരു ഇഷ്ടിക കഷണം ,
അതുമല്ലെങ്കിൽ ഒരു കോമ്പസ്.....

ഉപകരണം ഏതായാലും
മാധ്യമം ചുവരാണ്. 
വെള്ള കുമ്മായം പൂശിയ ,
അല്ലെങ്കിൽ മഞ്ഞ ഡിസ്റ്റംമ്പറോ ,
പെയിന്റൊ അടിച്ച ,
പോളിഞ്ഞിളകുന്ന  ഒരു ചുമർ ...

ഒരു കൈകൊണ്ട് മൂക്കുപൊത്തി,
മറുകയ്യാൽ നടത്തുന്ന ,
വളരെ ശ്രമകരമായ സൃഷ്ടി .....

അവൻ + അവൾ 
പിന്നെ ഒരു ഹൃദയചിഹ്നം ,
കുറച്ച് അശ്ലീലം ,
ക... മ... പു... ശബ്ദതാരാവലിയിലില്ലാത്ത ചില പദങ്ങൾ ....
ഫോണ്‍ നമ്പരുകൾ ...
പേരുകൾ ,
വിപ്ലവചിന്തകൾ ,
കവിതാശകലങ്ങൾ ,
ഗുഹാകാലഘട്ടത്തെ അനുസ്മരിപ്പിക്കുംവിധമുള്ള ചിത്രപ്പണികൾ .......

എത്രയൊക്കെ മായ്ച്ചുകളഞ്ഞാലും ,
വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന 
വികലസൃഷ്ടികൾ .......

ബസ്സ്സ്റ്റാന്റുകൾ ,
ട്രെയിനുകൾ ,
സ്കൂൾ, കോളേജ് ,
സിനിമാകൊട്ടക ,
ആളൊഴിഞ്ഞ ഗലികൾ ....

വെറുതെ വിട്ടൂടെ 
നമ്മുടെ മൂത്രപ്പുരകളെ ...?
അതോ ഇനി ,
മൂത്രവും കലയുമായി വല്ല ബന്ധവുമുണ്ടോ......?

2014 ജൂലൈ 15, ചൊവ്വാഴ്ച

ഉന്നം തെറ്റിയ പടയാളി

മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ അവസാനത്തെ പേജിൽ,
ഒരു പടയാളിയുണ്ടായിരുന്നു.
കാഴ്ചയ്ക്ക് ഭേദപ്പെട്ട സൗന്ദര്യമുള്ള ,
ഒരുപാട് കഴിവുകളുള്ള ഒരു നല്ല പടയാളി.

പടയാളിയുടെ ലക്ഷ്യങ്ങൾ വളരെ വലുതായിരുന്നു.
എന്നാൽ, അവയെല്ലാം പലയിടത്തായി ചിന്നിച്ചിതറിക്കിടക്കുകയായിരുന്നു.

 മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
മുപ്പത്തിഒമ്പതാമത്തെ  പേജിൽ,
ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു.
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ,
പടയാളിക്കു ഏറെ  ഇഷ്ട്ടമുള്ള ഒരു പെണ്‍കുട്ടി.

പുസ്തകാവസാനം ഈറനണിയുന്ന,
വായനക്കാരൻറെ കണ്ണിലൂടെ,
പടയാളി അവളെ അറിഞ്ഞിരുന്നു.

അവൾക്കുവേണ്ടി പടയാളി ഒരു പ്രണയാസ്ത്രമെടുത്തു  കുലച്ചു.

മഞ്ഞക്കളറുള്ള ആ പുസ്തകത്തിൻറെ,
ആദ്യത്തെയും അവസാനത്തെയും രണ്ടു പേജുകൾ,
ചേർത്ത് പൊതിഞ്ഞ്,
സ്റ്റാപ്ലെർ അടിക്കപ്പെട്ടു.....