2018 ഏപ്രിൽ 23, തിങ്കളാഴ്‌ച

കുതിരകളെ മേയ്ക്കുന്ന പെൺകുട്ടി

ഞാനൊരു ചിത്രം വരയ്ക്കുകയായിരുന്നു...
മഞ്ഞു പെയ്യുന്ന താഴ്‌വരയിൽ കുതിരകളെ മേയ്ക്കുന്ന,
ഒരു കൊച്ചു പെൺകുട്ടി.
ഇനിയും പൊഴിഞ്ഞിട്ടില്ലാത്ത പാൽ പല്ലുകൾ കാട്ടി,
അവൾ കുതിരകളോട് കൊഞ്ചുന്നു.
അവളുടെ കുതിരകൾക്കെല്ലാം പേരുകൾ ഉണ്ടായിരുന്നു...

ഇതെല്ലാം കണ്ടു കൊണ്ട്,
ചിത്രത്തിന്റെ ഇരുണ്ട കോണിൽ നിൽക്കുന്ന ദൈവം...
വെളുത്ത ദൈവം, അല്ല ഇരുണ്ട ദൈവം... അല്ല, അല്ല ...
കറുത്ത ദൈവം !!!
അസൂയ പൂണ്ട് കറുത്ത് വികൃതനായ ദൈവം..
അവൻ ആ ചിത്രം മായ്ക്കുകയായിരുന്നില്ല ചെയ്തത്.
പകരം, കറുപ്പ് കോരിയൊഴിച്ചു.

അവൾക്കു ചുറ്റും കുതിരകളെ കാണാതായി...
മഞ്ഞു പെയ്ത താഴ് വാരം കാണാതായി..
അവളുടെ ചുണ്ടിൽ ചിരി മാഞ്ഞു..
നിലവിളിക്കാൻ പോലുമാകാതെ ചുവപ്പു പടർന്നൊഴുകി..
നിലവിളി ഉയർത്താതെ, പിടച്ചിലുകൾ അറിയാതെ,
കറുപ്പ് അവൾക്കു ചുറ്റും കോട്ട കെട്ടി...

ചിത്രം പൂർത്തിയായി..
ചുറ്റും കറുപ്പു മാത്രം..
കന്നിമൂലയിലിരുന്ന്, കറുത്ത ദംഷ്ട്രകൾ കാട്ടിച്ചിരിക്കുന്ന, ദൈവം മാത്രം -
തെളിഞ്ഞു നിന്നു..

ആ കറുപ്പിനിടയിലെവിടെയോ അവളുടെ കുതിരകൾ,
അവളെക്കാണാതെ അലഞ്ഞുതിരിഞ്ഞു...
ഒരു വലിയ നിലവിളി, ആ താഴ് വരയിൽ ഒഴുകി നടന്നു..
നിലയ്ക്കാതെ.....

കേൾക്കാൻ ചെകിടുള്ളവൻ കേൾക്കട്ടെ

       സുസുസുധി വാത്മീകം എന്ന സിനിമയിൽ ശിവദയോട് ജയസൂര്യ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "താരാസമീൻപർ" എന്ന പോലെയുള്ള പടമാക്കെ, കുട്ടികളുടെ അല്ലെങ്കിൽ കുട്ടികൾക്കിഷ്ടപ്പെടുന്ന സിനിമയാണെന്ന് എങ്ങനെയാണ് നമുക്ക് പറയാനാകുക?  കുട്ടികൾക്കിഷ്ടപ്പെട്ടതാണെന്ന്, കുട്ടികളെ പ്രമേയമാക്കുന്നതു കൊണ്ട് നാം ധരിച്ചുവശാകുന്നു എന്നതല്ലേ സത്യം?
  അല്ലെങ്കിൽ തന്നെ ഏതൊരു കുട്ടിയും അത്തരം സിനിമകൾ മുഴുവനായി ആസ്വദിക്കുന്നില്ലെന്ന് ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ നമുക്കു മനസ്സിലാകും. സത്യത്തിൽ കുട്ടികൾക്കു വേണ്ടിയല്ല, അവരെ തിരിച്ചറിയാൻ രക്ഷിതാക്കളിലേക്കു തിരിക്കുന്ന കണ്ണാടികളാണ് അത്തരം സിനിമകൾ.
   ഇതു പോലെത്തന്നെയാണു പലരും. മറ്റുള്ളവർക്ക്, നാം കരുതുന്നതാണ് ആവശ്യമെന്ന് തെറ്റിദ്ധരിച്ച് അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒരോരുത്തരും. സത്യത്തിൽ അവർ അത് ആസ്വദിക്കുന്നുണ്ടോ എന്നോ, അത് അവർക്ക് ആവശ്യമുള്ളതാണോ എന്നോ, നാം ചിന്തിക്കാൻ മിനക്കെടാറില്ല. യഥാർത്ഥത്തിൽ, നമുക്കാവശ്യമുള്ളതോ, ആഗ്രഹമുള്ളതോ ആയ കാര്യങ്ങളാണ് നാം അവരിൽ അടിച്ചേൽപ്പിക്കുന്നത് എന്നതല്ലേ പരമാർത്ഥം? എന്നിട്ടോ.. അതു സമ്മതിക്കാനായ് വീർപ്പുമുട്ടുന്ന അവരെ നോക്കി കൊഞ്ഞനം കുത്തുവാനും, അവരെ ബുദ്ധിയില്ലാത്തവരായി ചിത്രീകരിക്കുവാനും ശ്രമിക്കുമ്പോൾ, മന്ദബുദ്ധികളാകുന്നത് നാം തന്നെയാണെന്നത്, നാം സൗകര്യപൂർവ്വം മറന്നുപോകുന്നു.
     ഓരോ മനുഷ്യനും ഓരോ കാര്യങ്ങൾ നോക്കിക്കാണുന്നത് വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ്. ചൂടുവെള്ളത്തിൽ വീണ പൂച്ച, വെള്ളം കാണും പോലെയല്ല, പച്ചവെളത്തിൽ മാത്രം വീണ പൂച്ച വെള്ളത്തെ കാണുന്നത്.. പറഞ്ഞു കൊണ്ടിരിക്കുന്നതിനേക്കാൾ ശ്രമകരമാണ്, കേൾക്കാനിരിക്കുക എന്നത്.
      ശ്രമിക്കാം നമുക്ക്, ചുറ്റുമുള്ളവർക്കായി കാതുകൾ തുറന്നു വയ്ക്കാൻ..
അവരെ പറയാൻ അനുവദിക്കുക.. ഒരു നല്ല ശ്രോതാവാകുക....

2016 മാർച്ച് 7, തിങ്കളാഴ്‌ച

കാക്കയും കിണറും

ഇരന്നു കിട്ടിയ ചോറിൽ കാഷ്ഠിച്ച കാക്ക,
കല്ലേറുകൊണ്ട് കിണറ്റിലേക്കു താഴ്ന്നു.
മൂന്നാം പ്രാവശ്യം പൊങ്ങിയപ്പോൾ,
അത് ഒരു തവളയെ പിടിച്ചു തിന്നു.
മറ്റു തവളകൾ ഒന്നിച്ചലറിയപ്പോൾ,
ചത്തുപൊന്തിയ കാക്കയ്ക്കു മേൽ,
ബ്ലീച്ചിങ്ങ് പൗഡർ വീണു.

ചത്ത കാക്കയുടെ വയറ്റിലെ മുട്ട വിരിഞ്ഞ് പുറത്തു വന്ന കാക്ക,
പ്രതികാരമെന്നോണം മറ്റു തവളകളെ തിന്നു തീർത്തു...
ഒറ്റയ്ക്കായ മുതുക്കൻ തവള,
ഹോമകുണ്ഡത്തിൽ ചാടി ജീവനൊടുക്കി.
അഗ്നിയടങ്ങിയപ്പോൾ......
കിണറ്റിലെ വെള്ളം വറ്റിപ്പോയിരുന്നു.....

image from wallpaperscraft.com

2016 ജനുവരി 31, ഞായറാഴ്‌ച

മയിലാസനം

രാവിലെ നേരത്തേ എഴുന്നേൽക്കുകയാണെങ്കിൽ നടേലകത്തെ ജനൽ പതുക്കെതുറന്നു നോക്കിയാൽ കാണാം അപ്പന്റെ കസർത്തുകൾ. ലുങ്കി മടക്കി രണ്ടറ്റവും കാലുകൾക്കിടയിലൂടെ എടുത്ത് പുറകിൽകുത്തി, അപ്പൻ ഒരു കളിരിക്കാരനാകും. എനിക്കും ഭയങ്കര അഭിമാനമായിരുന്നു. വല്യ ഗമയിൽ നെഞ്ചും തള്ളിച്ചു നിന്ന് കൂട്ടുകാരോടൊക്കെ ഞാൻ പറയും, "ന്റപ്പൻ കളര്യാട്ടാ".

        പാക്കിസ്ഥാൻ കൊച്ചപ്പൻ എന്ന് നാട്ടുകാര് വിളിച്ചിരുന്ന ഒരപ്പാപ്പനുണ്ടായിരുന്നു നാട്ടിൽ. സീസിയപ്പാപ്പൻ എന്ന് ഞങ്ങൾ കുട്ടികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സി.സി.കൊച്ചപ്പൻ. പുള്ളി പഴയ നക്സലാണെന്നൊക്കെയാണ് കേട്ടുകേൾവി. അമ്മേം വല്ല്യമ്മേമൊക്കെ കണ്ടിട്ടുണ്ടത്രേ മൂപ്പരുടെ ഭീകരങ്ങളായ അഭ്യാസങ്ങൾ. ന്റെ പാഞ്ചിവെല്ല്യപ്പനേം, പിന്നെ എന്റെ അപ്പനടക്കമുള്ള കുറേ യുവാക്കളേം അഭ്യാസം പഠിപ്പിച്ചത് മൂപ്പരാണെന്നു കേട്ടപ്പോൾ ആ ഉയരം കുറഞ്ഞ വെളുത്ത കൊമ്പൻ മീശയുള്ള മനുഷ്യനെ വളരെ അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിരുന്നത്. ശിഷ്യൻമാരെ ഉലക്കമേൽ കയറ്റിനിർത്തുന്നതും, മണ്ണെണ്ണ കുടിച്ചിട്ട് വായിൽക്കൂടി തീയൂതുന്നതുമൊക്കെ കേട്ടാൽ ഏതു കുട്ടിയാണ് അത്ഭുതപ്പെടാതിരിക്കുക?

         അങ്ങനെയുള്ള സീസിയപ്പാപ്പന്റെ ശിഷ്യനും സർവ്വോപരി എന്റെ അപ്പനുമായ സി.ഡി. ഔസേപ്പാണ് ഉമ്മറത്തു കിടന്ന് കസർത്തുകാണിക്കുന്നത്.. ഞാനതു ശ്വാസം പിടിച്ചിരുന്ന് കാണാറുണ്ട്. ശബ്ദമുണ്ടാക്കിയാൽ അപ്പൻ ശീർഷാസനത്തീന്നെങ്ങാനും താഴെ വീണാലോന്ന് പേടിച്ചാണ് ശ്വാസം വിടാതെയുള്ള ഈ ഇരിപ്പ്. സൂര്യനമസ്കാരം, ശീർഷാസനം അങ്ങനെ ചിലതൊക്കെ ഞാനും പഠിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് തലകുത്തി നിക്കാൻ തലയിണയും ചുമരിന്റെ മൂലയും വേണമെന്ന വ്യത്യാസം മാത്രം. മറ്റു പലരേയും പോലെ ശവാസനമാണ് എന്റെയും ഇഷ്ടപ്പെട്ട ഐറ്റം.

         എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ളത് മയിലാസനം ആയിരുന്നു.രണ്ടു കൈമുട്ടുകളും നെഞ്ചിലൂന്നി ഭൂമിക്കു സമാന്തരമായി കാലുകളും കഴുത്തും ഉയർത്തിപ്പിടിച്ച് മിനുട്ടുകളോളം അനങ്ങാതെ നിൽക്കുന്ന അപ്പനെക്കണ്ടാൽ ശരിക്കും ഒരു മയില് നിക്കണ പോല്യാ തോന്നാ. ഞാനും അങ്ങനെ നിൽക്കാൻ പല തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും ദയനീയമായ പരാജയമായിരുന്നു ഫലം.

        അങ്ങനെ ഒരു ദിവസം വെളുപ്പാൻ കാലത്ത് അപ്പന്റെ അഭ്യാസങ്ങൾ തകൃതിയായി ഉമ്മറത്തു നടക്കുകയാണ്. ഞാനെഴുന്നേൽക്കാൻ ഇത്തിരി വൈകി. അന്നു നേരത്തേ എഴുന്നേറ്റത് അനിയനായിരുന്നു.മൂപ്പരു കണ്ണും തിരുമ്മി ഉമ്മറത്തു വന്നപ്പോൾ അപ്പന്റെ ഇതുവരെ കാണാത്ത ഒരു ഭാവമായിരുന്നു കണ്ടത്. തികഞ്ഞ ഏകാഗ്രതയോടെ മയിലാസനത്തിൽ നിൽക്കുന്ന അപ്പനുണ്ടോ അവന്റെ മനസ്സിൽ മിന്നിമറഞ്ഞ വികാരങ്ങൾ കാണുന്നു? ഞങ്ങളെ രണ്ടു പേരേയും പുറത്തിരുത്തി സ്ഥിരം ആനകളിക്കുന്ന അപ്പൻ പുതിയ കളിയും കണ്ടു പിടിച്ച് വന്നിരിക്ക്യാന്നായിരുന്നു നിഷ്കളങ്കനായ ആ പുത്രൻ കരുതിയത്...

      ഞാൻ എഴുന്നേൽക്കുന്ന നേത്തായിരുന്നു അപ്പനെ ആശുപത്രീന്ന് കൊണ്ടുവന്നത്. ആദ്യം കണ്ടത് കൈയ്യിലെ പട്ടീസാണ്.പിന്നെ അടുത്ത വന്നപ്പോ താടീമ്മേം ഉണ്ടായിരുന്നു ഒരു കെട്ട് വേറെ. കാര്യമറിയാതെ ഞാൻ പതുക്കെ അമ്മയോടു ചോദിച്ചു, എന്താണ്ടായേ?
      ആക്രൂരകൃത്യം നടപ്പിലാക്കിയ അനിയനെ തറപ്പിച്ചു നോക്കിക്കൊണ്ട് അമ്മ പറഞ്ഞു, "അവൻ പോയിട്ട് മയിലിന്റെ പൊറത്ത് കേറീതാ... താടീമ്മെ മൂന്ന് സ്റ്റിച്ച്, കയ്യിന്റെ കൊഴയൊന്നു തെറ്റി, ചെറ്യേ ചിന്നലും "...

          ഒരു വളിച്ച ചിരിയും തേച്ചു പിടിപ്പിച്ചുനിൽക്കുന്ന പുത്രനെ നോക്കിക്കൊണ്ട് കളരിയാശാൻ നിശബ്ദമായി ഒരു പ്രതിജ്ഞയെടുക്കുകയായിരുന്നു അപ്പോൾ....... "നീയൊന്നും ഈ ജില്ലയിലുള്ളപ്പോൾ ഞാനിനി ഒരാസനവും കാണിക്കില്ലെടാ പുല്ലുകളേ......"

2016 ജനുവരി 11, തിങ്കളാഴ്‌ച

വിലക്കപ്പെട്ട രാത്രി

അന്ന് അവരുടെ ആദ്യരാത്രിയായിരുന്നു. വളരെ സാധാരണ ഗതിയിൽ നടന്ന ഒരു വിവാഹമായിരുന്നു അവരുടേത്. പെണ്ണുകാണലും, മനസമ്മതവും, വിവാഹവും മുറപോലെ തീർത്താണ് അവർ ആ രാത്രിയിൽ ഒരുമിച്ചായത്. എന്നോ തുടങ്ങിയ ചില ആചാരങ്ങളുടെ പൂർത്തികരണമെന്നോണം അവൾ ഒരു ഗ്ലാസ് പാലുമായി എത്തിയപ്പോൾ, അയാൾ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു. സ്വയം നശിച്ചില്ലാതാകാൻ പുറപ്പെട്ട ഒരു ചാവേറിന്റെ മുഖമായിരുന്നു അയാൾക്കപ്പോൾ. അവളുടെ മുഖം നിർവികാരമായിക്കിടക്കുന്ന ഒരു സമുദ്രത്തെയോർമ്മിപ്പിച്ചു.
            "നിനക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ല." അതായിരുന്നു അയാൾ അവളോടു പറഞ്ഞ ആദ്യത്തെ വാചകം അവൾ അതേ സമുദ്രഭാവത്തോടെ മുഖമുയർത്തി അയാളെ നോക്കിയപ്പോൾ, അർത്ഥശങ്കയ്ക്കിടവരാത്തവണ്ണം നിസ്സഹായതയോടെ അയാൾ മുഖം കുനിച്ചു.
       " പാല് കുടിക്കുന്നില്ലേ?" അവൾ പാൽഗ്ലാസ് അയാൾക്കു നേരെ നീട്ടി. ആ സമുദ്രത്തിന്റെ അർത്ഥമറിയാതെ അയാൾ പൊന്തിക്കിടക്കാനുള്ള പിടിവള്ളിക്കായി തിരഞ്ഞുകൊണ്ടിരുന്നു. പകുതി പാൽ അവൾ കുടിക്കുന്നതു കണ്ട് അയാൾ ദൈവത്തിന് നന്ദി പറഞ്ഞു. തനിക്ക് മാപ്പു നൽക്കപ്പെട്ടിരിക്കുന്നതായും, അവൾ തന്നെ സ്നേഹിക്കുന്നതായും അയാൾക്ക് തോന്നി. ആരാധനയോടെ അയാൾ തന്റെ ഭാര്യയെ നോക്കി നിന്നു. കിടക്കയിലേക്കു പ്രവേശിച്ചപ്പോൾ അയാളവളുടെ കൈകളിൽ ചുംബിച്ചു. ആ സമുദ്രം വളരെയധികം ശാന്തമായി കാണപ്പെട്ടു.
          വിചാരങ്ങൾ വികാരങ്ങൾക്ക് വഴിമാറിയപ്പോൾ അയാള വളെ തന്റെ ആലിംഗനത്തിൽ ബന്ധനസ്ഥയാക്കി. സമുദ്രത്തിൽ ചുഴികൾ രൂപപ്പെടുന്നത് അയാൾക്ക് മനസ്സിലാക്കുവാൻ ആ മുറിയിലെ അരണ്ട വെളിച്ചം അപര്യാപ്തമായിരുന്നു.
    " അരുത് " ആശ്ചര്യപ്പെട്ടു നിന്ന അയാളുടെ കയ്യെടുത്ത് തന്റെ ഉദരത്തിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു. "നിങ്ങൾ ഒരച്ഛനാകാൻ പോകുന്നു" സമുദ്രം അപ്പോഴും ശാന്തമായിരുന്നു.

2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തീ-പട്ടികൾ


തീ തിന്ന കുട്ടികൾ കറുത്തതായിരുന്നു.
തീ വച്ച പട്ടികൾ വെളുത്തതും.
അത് നോക്കി നിന്നവരിൽ
കറുപ്പും വെളുപ്പും ഉണ്ടായിരുന്നു.
തീയിനിയും കെടുത്തിയിട്ടില്ലവർ,
കത്തിക്കാനുണ്ട് ഇനിയുമൊരുപാട്.

തീ കത്തുന്നത് അകലെയാണെന്നോർത്തു,
നാമിനിയും നോക്കിനില്ക്കും.
മനുഷ്യനെക്കാൾ പട്ടിക്കു വിലയുണ്ടെന്ന് പറഞ്ഞത്,
നിന്‍റെ അടുത്തുനിന്നാണ്.
ഒരേയൊരു കാറ്റിൽ ആ തീ ഇവിടെയും എത്തും.

അന്ന് അവർ കണക്കെടുക്കും,
എന്റെയും നിന്റെയും കുട്ടികളുടെ നിറം.
ഇവിടെയും തീ തിന്നുന്ന കുട്ടികൾ ഉണ്ടാകും.
തീ വെക്കാൻ പട്ടികളും.

തീ-പട്ടികളുടെ വന്ധ്യം കരിക്കുക...
ഇനിയും തീ-പട്ടികൾ ഉണ്ടാവാതിരിക്കട്ടെ....
നമ്മുടെ കുട്ടികളെ തീ തിന്നാതിരിക്കട്ടെ.......

2015 മേയ് 16, ശനിയാഴ്‌ച

രഹസ്യം

നിനക്ക് മുന്നില് ഞാനും
എനിക്ക് മുന്നില് നീയും
നഗ്നരായി...
രണ്ടു ഹൃദയങ്ങളും മലർക്കെ തുറന്നു..
നമുക്കിടയിൽ ഒളിച്ചുവെക്കുവാൻ
ഒന്നും ബാക്കിയുണ്ടായിരുന്നില്ല....
നമ്മുടെ പ്രണയമൊഴിച്ച്.....