ആദ്യ ദര്‍ശനത്തില്‍ തന്നെ അവള്‍ കവിക്കനുരൂപയായിരുന്നു. പക്ഷെ പിന്നീട് കാണുമ്പോള്‍ അവള്‍ മറ്റൊരാളെ പ്രണയിക്കുകയായിരുന്നു. പ്രണയം കുഴിച്ചുമൂടി നടക്കുവാന്‍ മാത്രമറിയുന്ന കവി എഴുതിയും പാടിയും സമയം കളയുമ്പോള്‍, അവള്‍ അപരനോടോത്തു സുഖത്തിന്‍റെ കാണാക്കയങ്ങളിലേക്ക് ഊളിയിടുകയായിരുന്നു. അവര്‍ തമ്മില്‍ കൂടുതലടുത്തപ്പോഴും അപരന്റെ ഉള്ളറിയാവുന്ന കവി ചിരിച്ചു. കവിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അപരന്‍റെ ഉപയോഗത്തിന് ശേഷം തൃണമായി ഉപേക്ഷിക്കപ്പെടുന്ന അവളെ സ്വീകരിക്കുവാന്‍ കവി ഹൃദയം തുറന്നിട്ട് കാത്തിരുന്നു. അവളെ ചതിക്കപ്പെടുവാന്‍ വിട്ടുകൊടുത്തുകൊണ്ട്, ഉപഹുപ്തനെപോലെ... അവളുടെ അഹന്തയും എടുത്തുചാട്ടവും നശിച്ചു പക്വതയാര്‍ജിക്കുവാന്‍ അവള്‍ അപരനാല്‍ ചതിക്കപ്പെടെണ്ടത് അനിവാര്യമാണെന്ന് കവി വിശ്വസിച്ചിരുന്നു.
ചതിക്കപ്പെടുമ്പോള്‍ അവള്‍ ലോകത്തിന്‍റെ ദുഷ്ടത തിരിച്ചറിയുമെന്നും, അപ്പോള്‍ അവള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന തന്‍റെപാനപാത്രത്തില്‍ നിന്നും അവള്‍ കുടിക്കുമെന്നും കവി വിശ്വസിച്ചു. കവി വിഡ്ഢിയാണെന്ന് തെളിയിച്ചത് അവളോ അപരനോ ആയിരുന്നില്ല! കാലമായിരുന്നു. ഗൃഹത്തില്‍ അവളെകാന്തയാകുമ്പോള്‍ സന്ദര്‍ശനം തുടങ്ങിയ അപരനെക്കുറിച്ചു രക്ഷിതാക്കള്‍ അറിഞ്ഞതും അവളുടെ വിവാഹം നിശ്ചയിച്ചതും പെട്ടെന്നായിരുന്നു. ചുരുങ്ങിയ പക്ഷം അവള്‍ പൊട്ടിക്കരയുകയെങ്കിലും ചെയ്തേക്കുമെന്ന് കരുതിയ കവി മാത്രമല്ല വിഡ്ഢിയായത്, കൂട്ടിനു അപരനുമുണ്ടായിരുന്നു.അവനവളെ പ്രണയിക്കുവാനാഗ്രഹിക്കുന്നതിനു മുന്‍പുതന്നെ അവളതു നേരമ്പോക്കായി കരുതിയിരുന്നു. നെറുകയില്‍ സിന്ദൂരമണിഞ്ഞ അവളെ, കാണുന്നതോഴിവാക്കുവാ൯ കവി ദേശാടനം തുടങ്ങി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കവി തിരിച്ചെത്തിയപ്പോള്‍ അവള്‍ വിവാഹിതയായിരുന്നു. ഭര്‍ത്താവിനോടിടപഴകുമ്പോള്‍ അവളുടെ മുഖത്ത് കുറ്റബോധത്തിന്‍റെ കണികപോലും ഇല്ലെന്നറിഞ്ഞ കവി ഞെട്ടി... കവിക്ക് പിന്നെയും പ്രതീക്ഷയുണ്ടായിരുന്നു. ദുര്‍ന്നടപ്പിന്‍റെ പേരില്‍ അവള്‍ ഭര്‍ത്താവില്‍നിന്നും, മറ്റെല്ലാവരില്‍നിന്നും ഒറ്റപ്പെടുമെന്നും, അപ്പോള്‍ അവള്‍ക്കു വേണ്ടി ശ്മശാനത്തില്‍ കാത്തിരിക്കാമെന്നും അയാള്‍ കരുതി.
രാത്രിയില്‍ ഈവിധം അശുദ്ധചിന്തകളാല്‍ കലുഷിതമാക്കപ്പെട്ട മനസ്സുമായുറങ്ങിയ കവിയുടെ, ആത്മാവുണര്‍ന്നെങ്കിലും.... വിറങ്ങലിച്ച ശരീരത്തില്‍ ഉരുംബരിച്ചു തുടങ്ങിയിരുന്നു..........
......................b.പ്രവാചകന്‍............